ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സേനയുടെ ഭാഗമായ 11,000ത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനമായി. കേന്ദ്ര സേനയുടെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനാണ് തീരുമാനമായത്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), സശസ്ത്ര സീമ ബല് (എസ്എസ്ബി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി), അസം റൈഫിള്‍സ് എന്നിവയുടെ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് പൊളിക്കുക.
വാഹനം പൊളിക്കുന്ന നയം മാതൃകാപരമായി നടപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. ഇന്ത്യയിലെ സൈനിക വിഭാഗങ്ങള്‍ക്ക് ആകെ ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ സ്വന്തമായുണ്ട്. സംസ്ഥാന പൊലീസ് സേനകളിലേയും പഴക്കം വന്ന വാഹനങ്ങള്‍ പൊളിച്ചു നീക്കും. സാങ്കേതികമായും സുരക്ഷിതമായും കൂടുതല്‍ മികവുള്ള പുതിയ വാഹനങ്ങള്‍ ഇവയ്ക്കു പകരം സേനാ വിഭാഗങ്ങള്‍ക്കു ലഭിക്കുമെന്നാണു സൂചന.
യാത്രികരുടെ സുരക്ഷ മാത്രമല്ല ഉയര്‍ന്ന മലിനീകരണവും സര്‍ക്കാരിനെ വാഹന പൊളിക്കല്‍ നയം കര്‍ശനമായി നടപ്പാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
പ്രകൃതിക്ക് അനുയോജ്യമായ വാഹനങ്ങള്‍ പകരം വാങ്ങുന്നതും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും വാഹന പൊളിക്കല്‍ നയം ഉണര്‍വാകുമെന്നു കരുതപ്പെടുന്നു. പല വാഹന നിര്‍മാണ കമ്പനികളും സ്വന്തം പൊളിക്കല്‍ സംവിധാനങ്ങള്‍ ആരംഭിക്കാനും തയ്യാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക