താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി രംഗത്ത്. ചുരം യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കൈയ്യിൽ കരുതണം എന്നും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും ചുരം സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
പൂജ അവധി ആഘോഷത്തിനായി വിനോദ സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തിരിച്ചതും വൻ ഗതാഗത നേരിടുന്നതുമാണ് ചുരം സംരക്ഷണ സമിതിയുടെ മുന്നറിയിപ്പിന് കാരണം. രണ്ടാം ദിവസവും ഗതാഗതകുരുക്ക് താമരശ്ശേരി ചുരത്തിൽ തുടരുകയാണ്. എട്ടാം മലയിൽ ലോറി കുടുങ്ങിയതിനെ തുടർന്നുള്ള ഗതാഗതകുരുക്ക് ഞായറാഴ്ച വൈകിട്ട് മുതൽ അർദ്ധരാത്രി വരെ തുടർന്നിരുന്നു.
ഇന്നലെ വൈകുന്നേരം എട്ടാം വളവില്‍ ലോറി കുടുങ്ങിയത് ഗതാഗതക്കുരുക്ക് വീണ്ടും രൂപപ്പെട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിനിന്റെ സഹായത്തോടെ ലോറി നീക്കം ചെയ്തത്. ഒന്നരമണിക്കൂറിൽ അധികം 3 കിലോമീറ്റർ യാത്ര പിന്നിടാൻ ആവശ്യമായി വരുന്നുവെന്ന് യാത്രക്കാരും പറയുന്നു.
ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി പോലീസിന്റെയും എൻ ഡി ആർ എഫ് സംഘത്തിന്റെയും നേതൃത്വത്തിൽ ശ്രമം തുടർന്നുവരികയാണ്. ചുരം വഴി വാഹനത്തിൽ യാത്ര ചെയ്യുന്നവർ റോഡിൽ വാഹന തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യരുത്, റോഡിന്റെ ഇടതുവശം ചേർത്ത് വാഹനം ഓടിക്കുക, വ്യൂ പോയിന്റുകളിൽ വാഹനം നിർത്താതിരിക്കുക, ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക, ആവശ്യത്തിനനുസരിച്ചുള്ള ഇന്ധനം വാഹനത്തിൽ കരുതുക, ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുത് തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം എന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക