തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും സൗജന്യ പ്രവേശനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മികച്ച രീതിയിലുളള ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പറഞ്ഞു.
കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വിവിധ മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുമന്ത്രിമാരും.
കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിലേക്ക് കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. സന്ദർശകർക്ക് സൗജന്യ യാത്ര ഒരുക്കുമെന്നും ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
നവംബർ ഒന്ന് മുതൽ ഏഴു വരെയാണ് തിരുവനന്തപുരത്ത് കേരളീയം മഹോത്സവം. കലാപരിപാടികൾ, സെമിനാറുകൾ, ഫിലിം ഫെസ്റ്റിവൽ, എക്സിബിഷനുകൾ, ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റിവൽ എന്നിവ കേരളീയം പരിപാടിയിൽ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക