ലക്ഷക്കണക്കിന് ആളുകൾ വ്രതാനുഷ്ഠാനത്തോടെ പങ്കെടുക്കുന്ന ചരിത്ര പ്രസിദ്ധമായ ചക്കുളത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല സമർപ്പണം നവംബർ 27ന് നടക്കും. പൊങ്കാലയിലെ പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 19 ഞായറാഴ്ചയാണ് നടക്കുക. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ ത്വരിതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പുലർച്ചെ നാലുമണിക്ക് നിർമാല്യ ദർശനത്തിനുശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒൻപതു മണിക്ക് വിളിച്ചു ചൊല്ലി പ്രാർത്ഥനയും കഴിഞ്ഞാൽ ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യ ദൃശ്യമായ രാധാകൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്ന് പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി ജ്വലിപ്പിച്ചു കൊണ്ടായിരിക്കും ഈ വർഷത്തെ പൊങ്കാലക്ക് തുടക്കം കുറിക്കുക.
ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കുന്നതിന് 500ൽ അധികം വേദപണ്ഡിതന്മാർ കാർമികത്വം വഹിക്കും. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി വൈകിട്ട് 5 മണിക്ക് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ഭദ്രദീപം തെളിയിക്കും.
മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടന കർമ്മം നിർവഹിക്കും. കാർത്തിക സ്തംഭത്തിൽ അഗ്നി പകരുന്ന ചടങ്ങുകൾ വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് ഐഎഎസ് നിർവഹിക്കും. ഉണ്ണികൃഷ്ണൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക