കൊച്ചി: കളമശേരിയിൽ നടന്ന സ്ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ആക്രമണത്തിന് പ്രത്യേക മാനം നൽകാൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി രജീവ് ചന്ദ്രശേഖരൻ വർഗീയ വിഷം ചീറ്റിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ നിലപാട് വർഗീയതക്കെതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റായ പ്രചാരണം ആര് നടത്തിയാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചിലർ പ്രത്യേക ലക്ഷ്യം വെച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും വര്‍ഗീയതയ്ക്കെതിരായ നിലപാടാണ് കേരളം എന്നും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 9.42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക