തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെല്‍റ്റും സ്ഥാപിക്കുന്നത് ജീവനക്കാര്‍ക്ക് നല്ലതാണ്. ഇത് നിര്‍ബന്ധമാണ്. വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണന്നും മന്ത്രി.
സ്വകാര്യ ബസ്സുടമകളുടെ ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജിന്റെ കാര്യത്തില്‍ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രിക്കെതിരെ ബസുടമകള്‍ രംഗത്തെത്തി. ശബരിമല സീസണിലെ സമ്മര്‍ദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണില്‍ എവിടെയാണ് സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കാറുള്ളത്. സമരം ഭാഗികമല്ലെന്നും എവിടെയും സ്വകാര്യ ബസ് ഓടുന്നില്ലെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നും ബസുടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക