തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ 51 മില്ലി മീറ്റര്‍ മുതല്‍ 75 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, നവംബര്‍ ഒന്ന്, രണ്ട് തീയ്യതികളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ വരും മണിക്കൂറുകളില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ കാലാവസ്ഥാ പ്രവചനത്തെ സ്വാധീനിച്ചേക്കും.
കോമോറിന് മേഖലയ്ക്കും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റ് തെക്കേ ഇന്ത്യയിലേക്ക് ശക്തമായി വീശും. ഇത് വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക