ഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട്ട് എന്നിവ ഡാര്‍ക് വെബില്‍ വില്പനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ‘pwn0001’ എന്ന പേരിലുള്ള ‘എക്സ്’ പ്രൊഫൈലിലൂടെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്.
പേര്, ആധാര്‍, പാസ്പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ജെന്‍ഡര്‍, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരിക്കുന്നത്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍ ) ശേഖരിച്ച വിവരങ്ങളാണിവയെന്നും സംശയിക്കപ്പെടുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതു സംബന്ധിച്ച് ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) ഐസിഎംആറിനെ വിവരമറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2022 നവംബര്‍ 30ന് ഐസിഎംആറിനു നേരെ വമ്പന്‍ സൈബര്‍ ആക്രമണ ശ്രമം നടന്നിരുന്നു. 24 മണിക്കൂറിനിടയില്‍ ആറായിരത്തോളം ഹാക്കിംഗ് ശ്രമങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോംഗില്‍ നിന്നു കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു ഐപി വിലാസം വഴിയാണ് ആക്രമണ ശ്രമമുണ്ടായതെന്നായിരുന്നു കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക