കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കരുതെന്ന് പ്രതി ഡൊമിനിക് മാര്ട്ടിന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസിന്റെ വെളിപ്പെടുത്തൽ. ഞായറാഴ്ചത്തെ യോഗത്തില്‍ ഭാര്യാമാതാവും ബന്ധുക്കളും പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും ഡൊമിനിക് ഭാര്യയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ ഫോണില്‍ വിളിച്ചിരുന്നതായും ഡൊമിനിക് മാര്ട്ടിന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
ഭാര്യാമാതാവ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞതോടെ സ്ഫോടനത്തിന് അര മണിക്കൂര്‍ മുമ്പും ഡൊമിനിക് ഭാര്യയെ ഫോണില്‍ വിളിച്ചു. എന്നാല്‍ ജോലിയിലായിരുന്നതിനാല്‍ ഭാര്യ ഫോണെടുത്തിരുന്നില്ല. സ്ഫോടനത്തിന് തൊട്ടുമുമ്പ് കണ്വെന്ഷന് സെന്ററില്‍ ഡൊമിനിക് മാര്ട്ടിന് ഭാര്യാമാതാവിനെ കണ്ടു. അമ്മായിയമ്മ ഉണ്ടെന്ന് അറിഞ്ഞിട്ടും സ്ഫോടനം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെ ഒരു സാമൂഹ്യ വിദ്വേഷിയെ പോലെയാണ് ഡൊമിനിക് പെരുമാറിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനിടയായതിലും ഡൊമിനിക് മാര്ട്ടിന് ചോദ്യം ചെയ്യലിനിടെ പശ്ചാത്താപം പ്രകടിപ്പിച്ചതായും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക