ദൈവത്തിന്റെ സ്വന്തം നാട്എന്നാണ് കേരളം അറിയപ്പെടുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളെ മലയാളം എന്ന ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ച് ഐക്യ കേരളമായി രൂപപെട്ടിട്ട് ഇന്നേക്ക് 67 വര്‍ഷം തികയുകയാണ്.
1947 ഓഗസ്റ്റ് 15ന് ആണ് ഇന്ത്യ ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത്. എന്നാല്‍ വിവിധ ഭാഷകളും സംസ്ക്കാരങ്ങളും ഭരണസംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. അവയെ ഫെഡറല്‍ സംവിധാനത്തില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചപ്പോഴാണ് ഇന്ത്യ എന്ന ഇന്നത്തെ രാജ്യം ഉണ്ടായത്. സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും ആധാരമായുള്ളത്.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങളും , കൊളോണിയല്‍ ഭരണത്തില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിലുമാണ് മലയാളം ഭാഷ പ്രധാന ഭാഷയായിരുന്നത്. ഈ പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് കേരളം എന്ന സംസ്ഥാനത്തിന്റ പിറവി എന്നാണ് ചരിത്രം പറയുന്നത്.
തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാം കൂര് – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.
അങ്ങനെ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 1956ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. വെറും അഞ്ചു ജില്ലകള്‍ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്.
ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍- കൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. ജസ്റ്റിസ് കെ.ടി കോശിയായിരുന്നു സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് . ആദ്യ ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരി. ആദ്യ പോലീസ് ഐ ജി എന്‍. ചന്ദ്രശേഖരന്‍നായര്‍. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക