കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷിയും മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എൻ മഹേഷിന് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവ്വമായിരിക്കില്ലെന്നും എന്നാൽ അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിർദേശം നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജി നൽകിയത്. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക