ജിദ്ദ: മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്താന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണയിലായി. ഡല്‍ഹിയിലെ ഓര്ഗനൈസേഷന് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയത്തിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ പ്രഫസര്‍ ഡോ. ഹിഷാം ബിന്‍ സഅദ് അല്‍ ജദാഇയും സെന്‍ട്രല്‍ ഡ്രഗ് കണ്ട്രോള് ഓര്ഗനൈസേഷന് ഡയറക്ടര്‍ ജനറല്‍ രാജീവ് രഘുവംശിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്.
നല്ല മരുന്നിന്റെ നിര്‍മാണരീതികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിരീക്ഷണം, മരുന്ന് മേഖലയിലെ നിയമനിര്‍മാണം എന്നിവയിലെ അനുഭവങ്ങളുടെ കൈമാറ്റവും ചര്‍ച്ച ചെയ്തു. ഒപ്പുവെച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെയും അതോറിറ്റി നല്കുന്ന സംരംഭകത്വ പാക്കേജിലൂടെയും സൗദി വിപണിയില്‍ പ്രവേശിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ പിന്തുണക്കേണ്ടതിന്റെയും പ്രാധാന്യം അല്‍ജദാഇ പറഞ്ഞു.
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മേല്‍നോട്ടത്തിലുള്ള മേഖലകളിലെ നിക്ഷേപത്തെ പിന്തുണക്കുന്നതിനും അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി അവയുടെ ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ട് ഉല്പന്നങ്ങളുടെ വൈവിധ്യവത്കരണവും ലഭ്യതയും വര്‍ധിപ്പിക്കുന്നതിന് സംഭാവന നല്‍കുക ലക്ഷ്യമിട്ടാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക