തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ലെന്നും കോടതി വിധി വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്ഷേത്രങ്ങളും ട്രസ്റ്റികളുമെല്ലാം നടത്തുന്ന ദേവാലയങ്ങളിലെല്ലാം അസമയത്തുള്ള വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ആ സമയക്രമം എന്താണ് തുടങ്ങിയ വിവരങ്ങൾ കിട്ടിയില്ല. എന്തു തന്നെയായാലും പൂര്‍ണമായും വെടിക്കെട്ടില്ലാതെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തുക എന്നത് വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണെന്നും മന്ത്രി രാധാകൃഷ്ണന് വ്യക്തമാക്കി.
പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെടിക്കെട്ട് നിരോധിച്ചത്. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക