കൊച്ചി: തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന്. നഗരസഭയിൽ രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ തീരുമാനം അന്തിമമാകും. അടുത്ത ആറുമാസത്തേക്ക് രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നിരോധിക്കാനാണ് തീരുമാനം.
നഗരസഭയും പോലീസും എക്സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്ക്ക് എത്തിയത്. ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ പറയുന്നത്. അതേസമയം, ഈ തീരുമാനത്തിനെതിരെ വ്യാപാരികളുടെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധവും ഉയർന്ന് വരുന്നുണ്ട്.
നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരം മാനവീയം വീഥിയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടത്തല്ല് ചർച്ചയാകുന്നതിനിടെയാണ് തൃക്കാക്കരയിൽ നിയന്ത്രണം വരുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ളവ രാത്രി 11 ന് അടക്കാൻ തീരുമാനമായത്.
ഇൻഫോ പാർക്കും സ്മാർട് സിറ്റിയും കളക്ട്രേറ്റും ഉൾപ്പെടുന്ന കാക്കനാടാണ് നിയന്ത്രണം ഏറെ ബാധിക്കുക. വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ടെക്കികളാണ് ജോലി ചെയ്യുന്നത്. കാക്കനാട് രാത്രി കടകൾ ഇല്ലാതാവുന്നതോടെ നെറ്റ് ലൈഫ് ഇല്ലാതാവുമെന്ന ആശങ്ക ടെക്കികൾക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക