തിരുവനന്തപുരം: അടുത്ത മൂന്നുവര്‍ഷം ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ തത്കാലം അറിയിക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി. സിവില്വിഭാഗം സബ് എന്‍ജിനിയര്‍ തസ്തികയിലുണ്ടാകുന്ന ഒഴിവുകള്‍ അറിയിക്കാനാവില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഒഴിവുകള്‍ അറിയിക്കാന്‍ പിഎസ്സി ആവശ്യപ്പെട്ടപ്പോഴാണ് പൊതുവായ നിയമനവിലക്ക് വെളിപ്പെടുത്തി കെ.എസ്.ഇ.ബി. മറുപടി നല്‍കിയത്.
ജീവനക്കാരുടെ എണ്ണംകുറച്ചും അനാവശ്യ തസ്തികകള്‍ ഒഴിവാക്കിയും കെ.എസ്.ഇ.ബി പുനസംഘടിപ്പിക്കണമെന്നത് ദീര്‍ഘകാലമായുള്ള ശുപാര്‍ശയാണ്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് പലതവണ ഇത് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ എണ്ണം അധികമാകുന്നത് കെ.എസ്.ഇ.ബി.ക്ക് അമിതഭാരമുണ്ടാക്കുന്നതും അവരുടെ ചെലവുകൂടി ഉള്‍പ്പെടുന്നതിനാല്‍ വൈദ്യുതിനിരക്ക് ഉയരുന്നതുമാണ് ഇതിന് കമ്മിഷനെ പ്രേരിപ്പിച്ചത്.
2022 ജൂലായില്‍ ജീവനക്കാരുടെ എണ്ണം 30,321 മതിയെന്ന് റെഗുലേറ്ററി കമ്മിഷന് ഉത്തരവിട്ടു. 2009-ല്‍ ജീവനക്കാരുടെ എണ്ണം 27,175 ആയിരുന്നു. ഇത് 2018-19-ല്‍ 33,314 ആയെന്നും ജീവനക്കാര്‍ വര്‍ധിച്ചതനുസരിച്ച് അവരുടെ ശമ്പളച്ചെലവുകൂടി അംഗീകരിക്കണമെന്ന കെ.എസ്.ഇ.ബി.യുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കമ്മിഷന്റെ വിധി. നിലവില്‍ 31,371 ജീവനക്കാരാണുള്ളതെന്നും അതില്‍ 30,321 പേരുടെ ശമ്പളച്ചെലവേ അംഗീകരിക്കൂവെന്നും കമ്മിഷന് വ്യക്തമാക്കി. ശേഷിക്കുന്ന 1050 ജീവനക്കാരുടെ ചെലവ് കമ്മിഷന് അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പുനസംഘടനയ്ക്ക് കെ.എസ്.ഇ.ബി. തയ്യാറെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക