കീവ്: രാജ്യത്തെ തെരഞ്ഞെടുപ്പിനുള്ള ശരിയായ സമയമാണിതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സാധ്യതയെക്കുറിച്ച് രാജ്യത്തെ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ചതു മുതല്‍ പ്രാബല്യത്തില്‍വന്ന പട്ടാളനിയമപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും സാങ്കേതികമായി റദ്ദാക്കിയിരുന്നു.
ഇപ്പോള്‍ പ്രതിരോധത്തിന്റെയും യുദ്ധത്തിന്റെയും സമയമാണെന്ന് നാം തീരുമാനിക്കണം. രാജ്യം വിഭജിക്കാതെ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് സെലെന്‍സ്കി ആലോചിക്കുന്നതായി യുക്രൈന് വിദേശകാര്യ മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
വിദേശത്ത് ധാരാളം പൗരന്മാര് ഉള്ളതിനാലും സൈനികര്‍ മുന്‍നിരയില്‍ പോരാടുന്നതിനാലും പോളിംഗ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും യുദ്ധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക