തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിലെ രാത്രി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി ഉച്ചഭാഷിണികൾക്കും സ്റ്റേജ് പരിപാടികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശുപാർശ ചെയ്തു.
രാത്രി 10 മണിക്ക് ശേഷം മൈക്കും ആഘോഷങ്ങളും വേണ്ടെന്ന് ശുപാർശ ചെയ്ത അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു മദ്യപിച്ച് എത്തുന്നതല്ല നൈറ്റ് ലൈഫ് എന്നും അറിയിച്ചു. മാനവീയം വീഥിയിൽ രാത്രി 10 മണി വരെ മാത്രമേ ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും ഉപയോഗിക്കാൻ പാടുള്ളൂവെന്നും 12 മണി കഴിഞ്ഞാൽ ജനങ്ങൾ മാനവീയം വീഥി വിട്ടു പോകണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയിൽ മാത്രം നിരവധി തവണ മാനവിയം വീഥി സംഘർഷങ്ങൾക്ക് സാക്ഷിയായതിനെ തുടർന്ന് രാത്രി പോലീസ് സാന്നിധ്യം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെ മാനവീയം വീഥിയിൽ സംഘർഷത്തെ തുടർന്ന് പോലീസുകാർക്ക് നേരെ കല്ലേറുണ്ടാവുകയും നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാനവിയം വീഥിയിലെ നൈറ്റ് ലൈഫിന് സമയപരിധി, റജിസ്ട്രേഷൻ അടക്കമുള്ളനിയന്ത്രണങ്ങൾ വേണമെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണറോട് മ്യൂസിയം പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നൈറ്റ് ലൈഫ് നിയന്ത്രണങ്ങളോടെ തുടരുന്നതിനുള്ള സംവിധാനങ്ങൾ ആലോചിച്ചു വരികയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക