ന്യൂഡൽഹി: ഖത്തറില്‍ മലയാളികള്‍ അടക്കം എട്ടുപേർക്ക് വധശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്കി ഇന്ത്യ. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. ചാരപ്രവർത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ദഹ്റ ഗ്ളോബൽ ടെക്നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തർ കരസേനയിലെ പട്ടാളക്കാർക്ക് ട്രെയിനിങ് നൽകുന്ന കമ്പനിയാണ് ഇത്. ഒരു വർഷം മുൻപായിരുന്നു അറസ്റ്റ്.
എട്ട് നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അവരുടെ കുടുംബത്തെ കണ്ടു. സാധ്യമായ എല്ലാ പിന്തുണയും തുടർന്നും മന്ത്രാലയം നൽകുമെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക