സ്ത്രീകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതം പുരുന്മാരിലുണ്ടാകുന്നതിനേക്കാള് അപകടകരമാണ്. ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്റെ കണക്കനുസരിച്ച്, സ്ത്രീകളില്‍ 25% മരണങ്ങളും ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്.
ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും തകരാര്‍ സംഭവിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഹൃദയാഘാതത്തിന് ശേഷം മോശമായ ഫലങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ഗവേഷണങ്ങളില്‍ പറയുന്നത്.
പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. ഹൃദയസ്തംഭനം, സ്ട്രോക്ക്, ആവര്‍ത്തിച്ചുള്ള ഹൃദയാഘാതം തുടങ്ങിയ സങ്കീര്‍ണതകള്‍ പിന്നീട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് എന്ന് നോയിഡയിലെ മെട്രോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. സമീര്‍ ഗുപ്തയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളില്‍ ഹൃദയാഘാതത്തിന് വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കാറുള്ളത്. ഇത് തിരിച്ചറിയാന്‍ കാലതാമസമെടുക്കുകയും ചെയ്യുന്നു. പുരുഷന്മാര്ക്ക് സാധാരണയായി നെഞ്ചുവേദനയോ അസ്വസ്ഥതയോ പ്രധാന ലക്ഷണമായി അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങള്‍ മറ്റ് രോഗാവസ്ഥകളായി തെറ്റിദ്ധരിക്കപ്പെടാം. ഇത് വൈദ്യസഹായം തേടുന്നതില്‍ താമസമുണ്ടാക്കുകയും ചെയ്യുന്നു.
സ്ത്രീകളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന ഈസ്ട്രജന് ഹൃദയ സംരക്ഷണം നല്‍കുന്നതാണ്. എന്നിരുന്നാലും, ആര്‍ത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍, സ്ത്രീകളില്‍ ഹൃദ്രോഗത്തിന് സാധ്യത കൂടുന്നു. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് പിന്നീട് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക