തിരുവനന്തപുരം: ഇടതുമുന്നണി യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് എകെജി സെന്ററിലാണ് ഇടതുമുന്നണി യോഗം. ഇതിന് മുന്നോടിയായി സിപിഐഎം സെക്രട്ടേറിയറ്റ് യോഗവും രാവിലെ 10ന് ചേരും. മുന്നണിയിലെ ധാരണ അനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ്(ബി) ആവശ്യപ്പെട്ടതും യോഗം പരിഗണിച്ചേക്കും.
ഒരു എംഎൽഎ മാത്രമുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വർഷ കാലാവധി, വരുന്ന 20 ന് പൂർത്തിയാകുന്നതിനാൽ 18 ന് ആരംഭിക്കുന്ന നവകേരള സദസ്സിനു മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം.
നവംബര്‍ 18 നാണ് നിലവിലെ മന്ത്രിസഭയുടെ 140 മണ്ഡലങ്ങളിലൂടെയുമുള്ള നവകേരള സദസ് ആരംഭിക്കുന്നത്. നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനൊപ്പം അടുത്ത രണ്ടര വര്‍ഷത്തെ ഭരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
നവംബര്‍ 18 മുതല്‍ 24 വരെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനമായ നവകേരള സദസിന്റെ ഒരുക്കങ്ങളും യോഗം വിലിയിരുത്തും. പരിപാടിയില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മറ്റികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ചര്‍ച്ചകളും നടക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്സിഡി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യം മുന്നണിയോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സപ്ലൈകോ വിലവർധന ആവശ്യപ്പെട്ടത്. എന്നാൽ വിലക്കയറ്റത്തിലെ ജനരോഷവും രാഷ്ട്രീയ പ്രത്യാഘാതവും മുന്നണിയോഗം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക