സാന്‍ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ഓപ്പണ്‍ എഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതിന് പിന്നില്‍ ഹാക്കര്‍മാരെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസ്സപ്പെടുന്നത്. ഇതിന് പിന്നില്‍ ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണിതെന്നും ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡി ഡോസ് ആക്രമണം നടന്നതിന്റെ സൂചനകള്‍ ലഭിച്ചെന്ന് ഓപ്പണ്‍ എഐ അധികൃതര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഇതാദ്യമായിട്ടാണ് ചാറ്റ് ജിപിടിയുടെ സേവനങ്ങള്‍ക്ക് ഇത്തരത്തില്‍ തടസങ്ങള്‍ നേരിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഓപ്പണ്‍ എഐ മേധാവി സാം ആള്ട്മാന് ഖേദമറിയിക്കുകയും ചെയ്തു. അതേസമയം, ഡി ഡോസ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് സുഡാന് ഹാക്കര്‍മാര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ട് വന്നിരുന്നു.
‘അനോണിമസ് സുഡാന്’ എന്ന പേരിലുള്ള ടെലഗ്രാം ചാനല്‍ വഴിയാണ് ഇത് സംബന്ധിച്ച സന്ദേശം വന്നത്. യുദ്ധത്തില്‍ ഇസ്രയേലിനെ അനുകൂലിക്കുന്നതിന്റെ പ്രതിഷേധമാണിതെന്ന് ഹാക്കര്‍മാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെപ്പറ്റി ഓപ്പണ്‍ എഐയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണം വന്നിട്ടില്ല. ഹാക്കര്‍മാരുടെ ആക്രമണത്തിന് പിന്നാലെ പുതിയ സിസ്റ്റം അപ്ഡേറ്റിന്റെ നടപടിക്രമങ്ങള്‍ കമ്പനി ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക