ചിക്കുന്‍ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അനുമതി നല്കി അമേരിക്ക. യൂറോപ്പിലെ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്സിന് ‘ഇക്സ്ചിക്’ എന്ന പേരിലായിരിക്കും വിപണിയിലെത്തുകയെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്.ഡി.എ) അറിയിച്ചു.
18 വയസിന് മുകളില്‍ പ്രായമായവര്‍ക്കായിരിക്കും വാക്സിന് നല്‍കുക.
ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് വൈകാതെ വാക്സിനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖലകളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലുമായാണ് രോഗവ്യാപനമുള്ളത്. പനിയും സന്ധിവേദനയുമാണ് ചിക്കുന്‍ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍.
ചിക്കുന്‍ഗുനിയ വൈറസ് ഗുരുതര രോഗങ്ങള്‍ക്കും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാനിടയുണ്ട്. ഒരു ഡോസ് വാക്സിനാണ് ചിക്കുന്‍ഗുനിയക്ക് നല്‍കുക. നോര്‍ത്ത് അമേരിക്കയില്‍ 3,500 പേരില്‍ വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിരുന്നു. തലവേദന, ക്ഷീണം, സന്ധിവേദന, പനി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വാക്സിനെടുത്തവരില്‍ കണ്ടെത്തി. ട്രയല്‍ നടത്തിയ 1.6 ശതമാനം പേരില്‍ മാത്രമാണ് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക