പ്രായപൂർത്തിയാക്കാത്ത തമിഴ് പെൺകുട്ടിയെ ദത്തെടുത്ത് പീഡിപ്പിച്ച കേസിൽ പത്തനംതിട്ട സ്വദേശിക്ക് 109 വർഷം കഠിനതടവ്. പത്തനംതിട്ടയിൽ കടത്തിണ്ണകളിൽ അച്ചമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞുവന്ന 12 കാരി പെൺകുട്ടിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.
പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതിൽ അനിയൻ എന്നു വിളിക്കുന്ന തോമസ് സാമുവലി(63)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 109 വർഷം കഠിന തടവിനൊപ്പം 6,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും രണ്ടു മാസവും കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട് സ്വദേശികളായ മാതാപിതാക്കൾ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയ 12 വയസ്സുകാരിയാണ് ഇയാൾ ദത്തെടുത്ത് ലൈംഗിക പീഡനത്തിന് വിധേയനാക്കിയത്. പീഡനത്തിന് ഇരയായ 12 വയസ്സുകാരി ഉൾപ്പെടെ രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. ഇവർക്ക് വീടില്ലായിരുന്നു. തിരുവല്ല കടപ്ര യിൽ കടത്തിണ്ണയിലാണ് ഇവർ ഉറങ്ങിയിരുന്നത്. വൃദ്ധയും കുട്ടികളും കടത്തിണ്ണയിൽ കഴിയുന്നത് ശ്രദ്ധയിൽപ്പെട്ട മുൻ ബ്ലോക്ക് പ്രസിഡൻ്റ് സൂസമ്മ പൗലോസ് ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിൽപ്രകാരം ആൺകുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെൺകുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. ഇക്കൂട്ടത്തിലാണ് 12 കാരി പ്രതിയുടെ പന്തളത്തെ വീട്ടിൽ ദത്തു നൽകി എത്തിയത്.
2021 മാർച്ച് 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിക്ക് ക്രൂരമായ ലൈംഗിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത് എന്നാണ് റിപ്പോർട്ട്. കുട്ടിക്ക് മലയാളം മനസ്സിലാക്കാനും പറയാനും വായിക്കാനും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിയുടെ ഭാഗത്തുനിന്ന് തനിക്ക് ഏൽക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങളെ കുറിച്ച് പെൺകുട്ടിക്ക് പുറത്തു പറയാൻ കഴിഞ്ഞില്ല. മാത്രമല്ല ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും എന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ പ്രതിയുടെ ഭാര്യ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റു കിടപ്പിലായതിനെ തുടർന്ന് കുട്ടിയെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഇയാൾ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. കുട്ടിയെ തിരികെ വാങ്ങിയ ശിശുക്ഷേമ സമിതി അവരുടെ സംരക്ഷണയിൽ പാർപ്പിച്ചു. ഇതിനിടെ ഈ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആൺകുട്ടിയെ ദത്തെടുത്ത വീട്ടുകാർ ശിശുക്ഷേമ സമിതിയെ സമീപിച്ച് പെൺകുട്ടിയെ കൂടി ദത്ത് നൽകണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാരുടെ ആവശ്യപ്രകാരം സമിതി പെൺകുട്ടിയെ അവർക്ക് നൽകി. അവിടെ സമാധാനപൂർണമായ ജീവിതം ലഭിച്ചതോടെ ആ വീട്ടിലെ അമ്മയോട് കുട്ടി ആദ്യം നിന്ന വീട്ടിൽ തനിക്ക് ഏർപ്പെട്ട ക്രൂരതകൾ തുറന്ന് പറയുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ കേട്ട് ഞെട്ടിയ വീട്ടുകാർ അപ്പോൾ തന്നെ പന്തളം പൊലീസിൽ വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക