ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി അസ്ഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി വിധിക്ക് പിന്നാലെ ആലുവ മാർക്കറ്റിലെ തൊഴിലാളികൾ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ആലുവ മാർക്കറ്റിലെ തൊഴിലാളിയായ താജുദ്ദീൻ ആണ് അസ്ഫാക്ക് കുട്ടിയെയും കൊണ്ട് ആലുവ മാർക്കറ്റിന്റെ ഭാഗത്തേക്ക് പോയത് കണ്ടതായി പോലീസിനെ വിളിച്ചറിയിച്ചത്.
കുട്ടിയെ നീചമായി കൊലപ്പെടുത്തിയ നരാധമന് തക്ക ശിക്ഷ തന്നെ കിട്ടിയെന്ന സമാധാനത്തിലാണ് ആലുവ മാർക്കറ്റിലെ തൊഴിലാളികൾ. കുഞ്ഞിന്റെ ആത്മാവ് വിധിയിൽ സന്തോഷിക്കട്ടെ എന്നും ഇന്ന് തന്നെ കൊല്ലാൻ ആകുമെങ്കിൽ ഇന്ന് തന്നെ കൊല്ലണം അവനെ എന്നും ആലുവ മാർക്കറ്റിലെ തൊഴിലാളിയായ താജുദ്ദീൻ പറഞ്ഞു.
നാട്ടുകാർ ആഗ്രഹിച്ചത് പോലെ വധശിക്ഷ തന്നെ പ്രതിക്ക് കിട്ടിയെന്നും അതിൽ സന്തോഷവാനാണ് എന്നും പറഞ്ഞ താജുദ്ദീൻ നൂറു ദിവസം കൊണ്ട് വളരെ വേഗത്തിൽ അന്വേഷണം നടത്തിയ പോലീസുകാരെ ആശംസിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾക്ക് മാത്രമല്ല എല്ലാവർക്കും ഇത് പാഠമായിരിക്കണം എന്നും താജുദ്ദീൻ ഓർമിപ്പിച്ചു.
വധശിക്ഷയും വിവിധ വകുപ്പുകളിൽ ആയി അഞ്ചു ജീവപര്യന്തം ശിക്ഷയുമാണ് എറണാകുളം പോക്സോ കോടതി പ്രതിയായത്തിന് വിധിച്ചത്. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിയിച്ച പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വാദിച്ചിരുന്നു. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന 110ആം ദിവസമാണ് ശിക്ഷാവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക