മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടൻ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്.
പോലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നിരുന്നു. സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നടന്ന പ്രകടനത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ഒക്ടോബർ 27ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്നാണ് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. മാധ്യമപ്രവർത്തക ചോദ്യം ചോദിക്കുന്നതിനിടെ അനുവാദമില്ലാതെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവച്ചു എന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക