സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം നവംബര്‍ 18 ലേക്ക് മാറ്റി. ചൊവ്വ, ചന്ദ്രന് ഉള്‍പ്പടെയുള്ള ഗ്രഹങ്ങളിലേക്ക് ബഹിരാകാശ സഞ്ചാരികളെ അയക്കാന്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഇന്ന് ടെക്സാസിലെ ബോക്കാ ചീക്കയിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ റോക്കറ്റിലെ ‘ഗ്രിഡ് ഫിന് ആക്ച്വേറ്റര്‍’ എന്ന ഉപകരണം മാറ്റി സ്ഥാപിക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് തീയ്യതി മാറ്റിയത്.
നവംബര്‍ 18- ന് ഏഴ് മണി മുതല്‍ (ഇന്ത്യന്‍ സമയം വൈകീട്ട് 6.30 ന്) ആരംഭിക്കുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോയിലാണ് വിക്ഷേപണം നടത്തുക. ഏപ്രില്‍ 20-ന് നടത്തിയ ആദ്യ പരീക്ഷണ വിക്ഷേപണം സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. തുടര്‍ന്ന് നവംബറിലാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് സ്പേസ് എക്സിന് വീണ്ടും ഒരു വിക്ഷേപണത്തിന് അനുമതി നല്‍കിയത്.
ആദ്യ വിക്ഷേപണത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാവും രണ്ടാമത് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. പുതിയ ഹോട്ട് സ്റ്റേജ് സെപ്പറേഷന്‍ സംവിധാനവും സൂപ്പര്‍ ഹെവി റാപ്റ്റര്‍ എഞ്ചിനുകളില്‍ പുതിയ ഇലക്ട്രോണിക് ത്രസ്റ്റ് വെക്ടര്‍ കണ്ട്രോളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം വിക്ഷേപണത്തറ ശക്തിപ്പെടുത്തുകയും വാട്ടര്‍ കൂള്‍ഡ് സ്റ്റീല്‍ ഫ്ളെയിം ഡിഫ്ളെക്ടര് മെച്ചപ്പെടുത്തുകയും ചെയ്തു. സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുകയും ഒരു മണിക്കൂറിന് ശേഷം തിരികെ ഇറക്കുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക