ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കവിഞ്ഞതായി പലസ്തീന് ആരോഗ്യ മന്ത്രാലയം. മരണപ്പെട്ടവരില്‍ അയ്യായ്യിരത്തിലധികം കുട്ടികളാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച ഗാസയിലെ ആശുപത്രികളില്‍ രോഗികള്‍ മരണത്തിന് കീഴടങ്ങുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കവിഞ്ഞിട്ടും ഗസ്സയിലെ മാനുഷിക ദുരന്തം തടയാന്‍ അന്തര്‍ദേശീയ ഇടപെടല്‍ ഇനിയും ഫലം കണ്ടിട്ടില്ല.
ഗാസയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാന്‍ വൈകരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഇസ്രായേലിന്റെ യുദ്ധകുറ്റങ്ങള് അന്വേഷിക്കുമെന്ന്വ്യക്തമാക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും രംഗത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലും മറ്റുമായി കിടക്കുന്ന ആയിരങ്ങളുടെ മൃതദേഹങ്ങള്‍ കൂടി ചേരുമ്പോള്‍ മരണം പതിനയ്യായിരം മറികടക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇസ്രായേല്‍ അതിക്രമം തുടരുന്ന അല്‍ ഷിഫ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 രോഗികളും ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടു. 51 രോഗകളാണ് പുതുതായി മരിച്ചത്. ഇവരില്‍ ചികിത്സയിലുള്ള നിരവധി കുഞ്ഞുങ്ങളും ഉള്‍പ്പെടും. 70 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെയും ആശുപത്രി വളപ്പില്‍ സംസ്കരിച്ചു. ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ ബാക്കിയുള്ള രോഗികള്‍ കടുത്ത ആരോഗ്യപ്രശ്നം നേരിടുകയാണ്. രോഗികളും അഭയാര്‍ഥികളുമടക്കം 7000ത്തോളം പേരാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, അല്‍ ഷിഫയില്‍ തുടരുന്ന പരിശോധന കുറച്ചുനാളുകള്‍ കൂടി നീണ്ടുനില്‍ക്കുമെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക