അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യ പൊരുതുന്നു. സ്കോര്‍നില നൂറ് കടന്നു. കരുതലോടെ ബാറ്റിങ് നടത്തുന്ന വിരാട് കോഹ്ലിയിലും കെ.എല്‍ രാഹുലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. രോഹിതിനൊപ്പം പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്തിയ കോഹ്ലി പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു.
നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോഹ്ലി 39 ഉം രാഹുല്‍ 20 ഉം റണ്‍സുമായി ക്രീസിലുണ്ട്. നേരത്തെ ശുഭ്മന്‍ ഗില്ലിനു പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്തുന്നതിനിടെ നായകന് രോഹിത് ശര്‍മയും ശ്രേയസ് അയ്യറും പുറത്തായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.
31 പന്തില്‍ മൂന്നു സിക്സറും നാലു ഫോറുമുള്‍പ്പെടെ 47 റണ്‍സെടുത്ത രോഹിത് റണ്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. മാക്സ്വെല്ലിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്കി ഹിറ്റ്മാന് മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ ബൗണ്ടറിയോടെ ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും കമ്മിന്‍സിന്റെ പന്തില്‍ ഇന്‍ഗ്ലിസിന് ക്യാച്ച് നല്കി മടങ്ങി. നാലു റണ്‍സായിരുന്നു ശ്രേയസ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക