ഗാസ സിറ്റി: നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രയേല്‍ അംഗീകാരം നല്‍കിയത്. ഹമാസ് ഇസ്രയേലില്‍ നിന്ന് ബന്ദികളാക്കിയവരുടെയും ഇസ്രയേലിലെ പലസ്തീന് തടവുകാരുടെയും മോചനം കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ താല്‍ക്കാലിക വെടി നിര്‍ത്തലിന്റെ അര്‍ഥം യുദ്ധം അവസാനിച്ചു എന്നല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. അതേസമയം ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 14000 കടന്നു. ഗാസയിലെ താല്‍ക്കാലിക വെടി നിര്‍ത്തലിന് പകരമായി ഹമാസ് ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന വ്യവസ്ഥയിലാണ് നെതന്യാഹു സര്‍ക്കാര്‍ കരാറിന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലോ അഞ്ചോ ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ തടവിലാക്കപ്പെട്ട 50 ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആകെ 237 പേരെയാണ് ഇസ്രയേലില്‍ നിന്ന് ഹമാസ് തടവിലാക്കിയിട്ടുള്ളത്. ഇതില്‍ ഡസന്‍ കണക്കിന് ബന്ദികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീന് തടവുകാരെ മോചിപ്പിക്കുന്നതും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 150 പലസ്തീന് സ്ത്രീകളെയും കുട്ടികളെയും ഇസ്രയേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക