ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കാ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിനരികിലെന്ന് സൂചന. തുരങ്കം തുളയ്ക്കാന് ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെയോ ഒരു വലിയ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് രക്ഷാദൗത്യസംഘം അറിയിച്ചു.
’39 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയായി എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. തൊഴിലാളികള്‍ 57 മീറ്റര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. ഇനി 18 മീറ്റര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ’, ഉത്തരാഖണ്ഡ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് മഹമൂദ് അഹമ്മദ് പറഞ്ഞു. അപകടം നടന്നിട്ട് 11 ദിവസം പിന്നിട്ടിരിക്കുകയാണ്. 11-ാം ദിവസത്തില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവാകുന്ന പ്രക്രിയ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി നല്‍കുന്നതിനായി തുരന്ന ദ്വാരങ്ങളിലേക്ക് ഘടിപ്പിക്കാനുള്ള പൈപ്പുകളുടെ വെല്‍ഡിങ് ആണെന്നും അഹമ്മദ് പറഞ്ഞു.
കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങള്‍ക്കിടയിലെ സ്റ്റീല്‍ കഷണങ്ങളും പാറക്കല്ലുകളുമാണ്. നവംബര്‍ 12-ന് കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കല്‍ തുരങ്കം കൂടുതല്‍ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക