പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍. ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. പത്തനംതിട്ടയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ വകുപ്പ് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമലയിലും മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. ഉച്ചയ്ക്ക് 2.30 ഓടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ തിരുവല്ലയില്‍ തുടങ്ങിയ മഴ, പിന്നീട് പത്തനംതിട്ട, കോന്നി മേഖലകളിലും ശക്തമാവുകയായിരുന്നു. വൈകീട്ട് 4.15 ഓടെ മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ മേഖലയായ കോന്നിയില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.
പത്തനംതിട്ട- തിരുവല്ല പാതയിലും, പുനലൂര്‍- മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാര്‍, കൂടല്‍ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചില സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ത്തനംതിട്ട നഗരസഭാ പരിധിയില്‍ ചുഴിലിക്കോട് ഭാഗത്താണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇതിന്റെ ഉത്ഭവസ്ഥാനം എവിടെയാണെന്ന് വ്യക്തത വന്നിട്ടില്ല. ആദ്യ ഘട്ടത്തില്‍ അതിശക്തമായി വെള്ളം റോഡിലേക്ക് വന്നുവെങ്കിലും മഴ കുറഞ്ഞതോടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക