തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 172.72 കോടി രൂപ. വായ്പ ഇനത്തില്‍ 67.95 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. തട്ടിപ്പിനെത്തുടര്‍ന്ന് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ കാട്ടക്കട അസിസ്റ്റന്റ് സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എം.ഡി.എസ് ചിട്ടി പ്രകാരം കൊടുക്കാനുള്ള തുക 13.73 കോടിയും പിരിഞ്ഞുകിട്ടാനുള്ള തുക 28.79 കോടിയുമാണ്. 2019-20 ലെ ഓഡിറ്റ് കഴിഞ്ഞുള്ള റിപ്പോര്‍ട്ടാണ് അവസാനമായി ലഭിച്ചിട്ടുള്ളത്. ഇതില്‍ ബാങ്കിന്റെ നഷ്ടം 27.10 കോടിയാണെന്നാണ് കാണിച്ചിട്ടുള്ളത്. 171.67 കോടി നിക്ഷേപവും 103.32 കോടി വായ്പയുമാണ് കാണിച്ചിട്ടുള്ളത്. 22.09 കോടി ജില്ലാ ബാങ്ക് വായ്പയായും 3,80,559 രൂപ സര്‍ക്കാര്‍ വായ്പയായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഇതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ ബാങ്കില്‍ ഓഡിറ്റ് നടന്നിട്ടില്ല. ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ കുറഞ്ഞ പലിശയ്ക്ക് അഞ്ചുലക്ഷം രൂപ വരെ കാര്ഷികവായ്പയെടുത്ത് സ്ഥിരനിക്ഷേപമാക്കി അധിക പലിശ കൈപ്പറ്റി സംഘത്തിനു ബാധ്യതയുണ്ടാക്കി. പിരിഞ്ഞുകിട്ടാനുള്ള എ.ഡി.എസ് വായ്പ ഫയലുകളില്‍ അപേക്ഷയും മതിയായ രേഖകളുമില്ലെന്നും കണ്ടെത്തി.
മുന്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ നിയമവിരുദ്ധമായി വിലകുറഞ്ഞ ഭൂമി ജാമ്യമായി സ്വീകരിച്ച് വായ്പകള്‍ നല്‍കിയിട്ടുണ്ട്. കുടിശ്ശികക്കാര്‍ക്ക് നോട്ടീസ് നല്കുന്ന നടപടി ആരംഭിച്ചതായും അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, തിരിച്ചുകിട്ടാനുള്ള വായ്പയില്‍ 40 ശതമാനത്തോളം സാങ്കല്‍പ്പിക വായ്പകളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വസ്തുവിന്റെ മൂല്യം കൂട്ടിക്കാണിച്ചെടുത്തവയുമുണ്ട്. അതിനാല്‍ തിരിച്ചുകിട്ടാനുള്ള വായ്പ പൂര്‍ണമായും പിരിഞ്ഞുകിട്ടാനുള്ള സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക