കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച കേസില്‍ ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി വൈകുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന നവകേരള സദസില്‍ നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ പരിപാടിയുടെ അവസാന ദിവസമായ ഡിസംബര്‍ 23-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്നും ഹര്‍ഷിന അറിയിച്ചു.
പ്രോസിക്യൂഷന് അനുമതിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. 2017 നവംബര്‍ 30-നായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ കോളജില്‍ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.
സംഭവത്തില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി അന്വേഷണ റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കുകയും അത് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക