സംസ്ഥാനത്തിന്റെ നിയമനിർമാണം തടസ്സപ്പെടുത്താനും നിയമസഭയെ മറികടക്കാനും ഗവർണർക്ക് ആവില്ല എന്ന് സുപ്രീംകോടതി. ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ ആണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഒരു ബിൽ വീണ്ടും നിയമസഭ പാസാക്കുകയാണെങ്കിൽ അതിൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണെന്ന് വ്യക്തമാക്കിയ ഉത്തരവിൽ ഗവർണർ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവൻ മാത്രമാണെന്നും ചൂണ്ടിക്കാട്ടി.
ഗവർണർക്ക് നിയമസഭ പാസാക്കി അംഗീകാരത്തിനായി അയച്ച ബില്ലിനോട് ഏതെങ്കിലും രീതിയിലുള്ള വിയോജിപ്പുണ്ടെങ്കിൽ വീണ്ടും പരിഗണിക്കാനായി തിരിച്ചയക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി.
നിലവിൽ ഭരണഘടനയുടെ ഇരുന്നൂറാം വകുപ്പ് പ്രകാരം ഒന്നുകിൽ ബില്ലുകൾക്ക് അംഗീകാരം നൽകുക അല്ലെങ്കിൽ നൽകാതിരിക്കുക അതും അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക എന്നീ മൂന്ന് മാർഗങ്ങളാണ് ഗവർണറുടെ മുന്നിലുള്ളത്.
ബില്ലിന് അംഗീകാരം നൽകുന്നില്ല എന്നാണ് ഗവർണറുടെ തീരുമാനം എങ്കിൽ നിയമസഭ വീണ്ടും പരിഗണിക്കുന്നതിനായി വില തിരിച്ചയക്കാവുന്നതാണ് എന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭരണഘടനയുടെ ഇരുന്നൂറാം വകുപ്പിലെ വ്യവസ്ഥകൾ കൃത്യമായി വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിലൂടെ അല്ലാതെ സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്ക് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവർത്തനത്തെ വീറ്റോ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമെന്നും ബില്ലുകൾക്ക് അംഗീകാരം നൽകാതെ നിയമസഭാ നടപടികൾ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കും എന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക