കട്ടപ്പന: കട്ടപ്പനയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റവരെ ജീപ്പില്‍ കയറ്റാതെ പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഇടുക്കി കട്ടപ്പനയില്‍ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ എം. ആസാദ്, കെ.ആര് അജീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രി ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി എത്തിയിരുന്നു. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ സമ്മതിച്ചില്ല. ഓട്ടോറിക്ഷ പിടിച്ച് ആശുപത്രിയിലെത്തിക്കാനാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്.
സംഭവം വലിയ വിവാദമായതോടെ ഇടുക്കി ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കട്ടപ്പന ഡിവൈഎസ്പിക്ക് നിര്‍ദേശം നല്കി. ആസാദിനും അജീഷിനും വീഴ്ച സംഭവിച്ചതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖിലും ജൂബിനും ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക