ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി യുദ്ധവിമാനത്തില്‍ യാത്ര ചെയ്തത്. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്സില്‍ കുറിച്ചു.
‘യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’
‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും. കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ലെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’, മോദി എക്സില്‍ കുറിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ നിര്‍മ്മാണകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ വിമാനയാത്ര. സന്ദര്‍ശനത്തിനിടെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.
ഒരു സീറ്റുള്ള യുദ്ധ വിമാനമാണ് തേജസ്. എന്നാല്‍ പരിശീലന ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച വ്യോമസേനയുടെ രണ്ട് സീറ്റുള്ള പ്രത്യേക തേജസ് വിമാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ഇന്ത്യന്‍ നാവികസേനയ്ക്കും ഇരട്ട സീറ്റുള്ള തേജസ് വിമാനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക