ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാല് ദിവസത്തിനകം പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റര്‍ കൂടി തുരന്നാല്‍ രക്ഷാദൗത്യം വിജയ്ക്കുമെന്നും എന്‍എച്ച്ഐഡിസിഎല്‍ എം.ഡി മഹ്മൂദ് അഹമ്മദ് പറഞ്ഞു.
കുത്തനെ തുരക്കുന്നതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ പ്രതീക്ഷ. മുകളില്‍ നിന്നുള്ള ഡ്രില്ലിങ് വേഗത്തില്‍ നടക്കുണ്ടെന്നും മഹ്മൂദ് അഹമ്മദ് പറഞ്ഞു. ഇന്നലെ രാവിലെ മുതലാണ് മുകളില്‍ നിന്നുള്ള ഡ്രില്ലിങ് ആരംഭിച്ചത്. പൈപ്പില്‍ കുടുങ്ങിയ ഓഗര്‍ മിഷന്റെ ബ്ലൈഡ് ഉടന്‍ മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മലയുടെ മുകളില്‍ നിന്നുള്ള ഡ്രില്ലിങും പുരോഗമിക്കുന്നത്.
മദ്രാസ് ട്രൂപ്പില്‍ നിന്നുള്ള യൂണിറ്റും, സൈന്യത്തിലെ എഞ്ചിനീയര്‍ ഗ്രൂപ്പും സില്‍ക്ക്യാരയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജീവനക്കാര്‍ക്ക് ഓക്സിജനും അതുപോലെ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക