ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഇടക്കാല ജാമ്യ ഹര്‍ജി തള്ളി സുപ്രീംകോടതി. മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സെന്തില്‍ ബാലാജി ജാമ്യ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ‘നിങ്ങളുടെ അസുഖം ഗുരുതരമോ ജീവന് ഭീഷണിയോ ഉള്ളതായി തോന്നുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ വാദം കേള്‍ക്കലില്‍ ബാലാജിയുടെ ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി സെന്തില്‍ ബാലാജിയുടെ എല്ലാ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ബെഞ്ചിന് മുന്നില്‍ ഹാജരാക്കിയിരുന്നു. അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ ഉണ്ടെന്നും അത് നടന്നില്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന് ഇടയാക്കുമെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ നോക്കിയാല്‍ എല്ലാ ആളുകള്‍ക്കും അസുഖമുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തമിഴ്നാട് പുഴല്‍ ജയിലില്‍ കഴിയുന്ന ബാലാജിയെ കഴിഞ്ഞ ഒക്ടോബറിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്യുന്ന സമയത്തും സെന്തിലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ അന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 19ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മദ്രാസ് ഹൈക്കോടതി ബാലാജിക്ക് ജാമ്യം നിഷേധിച്ചിരുന്നു.
2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക