ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പതിനേഴാം ദിവസത്തിലും തുടരുകയാണ്. 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി തുരങ്കത്തിനുള്ളില്‍ യന്ത്രസഹായം ഇല്ലാതെയുള്ള ഡ്രില്ലിങ് പുരോഗമിക്കുകയാണ്. ഡ്രില്ലിങ് പൂര്‍ത്തിയായി ഉടന്‍ മുഴുവന്‍ പേരെയും പുറത്ത് എത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
മൂന്ന് സംഘങ്ങളായി തിരിഞ്ഞു ആറ് പേരാണ് മാന്വല്‍ ഡ്രില്ലിങ് നടത്തുന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പ്രവര്‍ത്തനമാണ് ഇപ്പോഴും തുടരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സെന്‍സറുകളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. മാന്വല്‍ ഡ്രില്ലിങ്ങിലൂടെ തുരങ്കത്തില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കും.
തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ഓഗര്‍ മെഷീന്റെ മുറിഞ്ഞുപോയ ബ്ലേഡുകള് മുഴുവനായും നീക്കം ചെയ്തതായി രക്ഷാദൗത്യസംഘത്തിലെ മൈക്രോ ടണലിങ് വിദഗ്ധന്‍ ക്രിസ് കൂപ്പര്‍ പറഞ്ഞു. ഏകദേശം ഒമ്പത് മീറ്റര്‍ ഹാന്‍ഡ് ടണലിങ് നടത്തേണ്ടതുണ്ട്. തുരങ്കത്തിന് മുകളില്‍ നിന്നുള്ള ഡ്രില്ലിങ് 40 മീറ്റര്‍ പൂര്‍ത്തിയായി. പ്രദേശത്ത് മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക