ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാരിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെലങ്കാനയിലെ പത്രങ്ങളില്‍ തങ്ങളുടെ നേട്ടങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലുങ്കാനയില്‍ ബിജെപിയുടെയും ഭരണകക്ഷിയായ ബിആര്‍എസിന്റെയും പരാതിയെത്തുടര്‍ന്നാണ് നടപടി.
ഇന്ന് വൈകുന്നരം അഞ്ചിനു മുമ്പായി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയക്കുകയും ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിലേക്ക് നയിച്ച സാഹചര്യം വിശദീകരിക്കാനും അത്തരം പരസ്യങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുന്നത് അവസാനിപ്പിക്കാനും കര്‍ണാടക സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പത്രങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് തിരഞ്ഞെടുപ്പിന് നടക്കാത്ത സംസ്ഥാനങ്ങള്‍ കമ്മീഷനില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടണമെന്ന് ഒക്ടോബര്‍ മുതലുള്ള നിര്‍ദ്ദേശവും നോട്ടീസില്‍ ഉദ്ധരിച്ചു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി കോണ്‍ഗ്രസ് പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണമാണ് ബിആര്‍എസും ബിജെപിയും ഉയര്‍ത്തുന്നത്. നടന് പവന് കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തെലുങ്കാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ വര്‍ഷമാദ്യം കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലിരുന്ന ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക