വന്ദേ ഭാരത് ട്രെയിനുകൾക്ക് പുറമെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന നൽകിയിരുന്നു. 2026 ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ എവിടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.
റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രഖ്യാപനമനുസരിച്ച് ഗുജറാത്തിലെ ബിലിമോറ മുതൽ സൂറത്ത് വരെയുള്ള 50 കിലോമീറ്റർ ദൂരമാകും ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ.
റെയിൽവെയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഒഡീഷയിലെ ബാലസോറിൽ 300ഓളം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലൂടെ ചർച്ചയായ കവച് സുരക്ഷാ സംവിധാനത്തെക്കുറിച്ചും പറഞ്ഞ മന്ത്രി രാജ്യത്തെ വിവിധയിടങ്ങളിൽ ട്രെയിനും ആനകളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ഗജരാജ് സുരക്ഷാ സംവിധാനത്തെ കുറിച്ചും പറഞ്ഞു.
രാജ്യത്ത് ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ, സെക്കന്റ് ക്ളാസ് അൺ റിസർവ്ഡ്, സെക്കന്റ് ക്ളാസ് 3 ടയർ സ്ളീപ്പർ അടങ്ങിയ നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ എന്നിവയ്ക്ക് പുറമേയാണ് ബുള്ളറ്റ് ട്രെയിനുകൾ എത്തുന്നത്.
കൊവിഡിന് മുൻപ് രാജ്യത്തെ യാത്രാട്രെയിനുകൾ 1768 മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകളായിരുന്നെങ്കിൽ ഇപ്പോഴത് 2124 ആയതായും റെയിൽവെ മന്ത്രി പറഞ്ഞു. സബർബൻ, പാസഞ്ചർ സർവീസുകളും കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക