ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഇയാളുടെ ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
രണ്ട് അഭിഭാഷകരാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജറായത്. കോടതിയിൽ ഹാജരാക്കിയ സമയത്ത് യാതൊരുവിധ ഭാവ വ്യത്യാസവും ഇല്ലാതെയാണ് പ്രതികൾ നിന്നിരുന്നത്. റിമാൻഡ് ചെയ്ത ഒന്നാംപ്രതി പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലേക്കും രണ്ടും മൂന്നും പ്രതികളായ അനിതകുമാരി, മകൾ അനുപമ എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലിലും എത്തിച്ചു.
കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് ഒരു വർഷം നീണ്ട ആസൂത്രണത്തിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതിനു മുൻപ് രണ്ട് തവണ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെങ്കിലും രക്ഷിതാക്കളുടെ സാന്നിധ്യം മൂലം ഉപേക്ഷിക്കുകയായിരുന്നു.
കിഡ്നാപ്പ് ചെയ്യുന്നതിനായി കുടുംബം മറ്റ് പലസ്ഥലങ്ങളിലും കുട്ടികളെ അന്വേഷിച്ചിരുന്നു എന്നും എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. കുട്ടിയുടെ പിതാവ് റെജിക്ക് കേസുമായി ബന്ധമില്ലെന്നും പ്രതിക്ക് അടിയന്തരമായി 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നുവെന്നും അതിനുവേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നും എഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക