മറയൂര്‍-കാന്തല്ലൂര്‍ മലനിരകളിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്. പ്രത്യേകിച്ച് ജല്ലിമല ട്രെക്കിങ്ങിലെ വൈവിധ്യ കാഴ്ചകള്‍. ട്രെക്കിങ്ങ് ഇഷ്ടമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലം കൂടിയാണിത്. പ്രകൃതി ഒരുക്കിയ വിസ്മയലോകമാണ് ഈ ട്രെക്കിങ്ങിലൂടെ സഞ്ചാരികള്‍ക്ക് കാണാനാവുക.
റോക്ക് പെയിന്റിങ്ങും മാടത്തല പെയിന്റഡ് റോക്ക് ഷെല്‍ട്ടറും വായുമലഗുഹയും ജല്ലിമല വ്യൂപോയിന്റും മുനിയറകളും ഒക്കെയായി മനംകവരുന്ന കാഴ്ചകളാണ് ഉള്ളത്. അതുപോലെ തന്നെ എഴുത്തളകളും പെയിന്റിങ്ങുകളും സഞ്ചാരികള്‍ക്ക് കാണാനാകുന്ന ഏക പ്രദേശമാണിത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലേക്കാണ് ഈ ട്രെക്കിങ് നടത്തുന്നത്.
മറയൂരില്‍ നിന്നു എട്ടുകിലോമീറ്റര്‍ അകലെ മറയൂര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ആലാംപെട്ടി ഇക്കോ ഷോപ്പില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ഒരാള്‍ക്ക് 300 രൂപയാണ് നിരക്ക്. വിദേശികള്‍ക്ക് 700 രൂപയും. സുരക്ഷയൊരുക്കി ആലാംപെട്ടി ഇക്കോ ഡിവലപ്പ്മെന്റ് കമ്മിറ്റിയിലെ ട്രെക്കര്‍മാര്‍ കൂടെ വഴികാട്ടികളായി ഉണ്ടാകും. മൂന്നു മണിക്കൂറാണ് യാത്രാസമയം.
ആന, കാട്ടുപോത്ത് തുടങ്ങി വന്യജീവികളുടെ കാഴ്ചയും ഉണ്ടാകും. തമിഴ്നാട്ടിലേക്ക് കിഴക്കോട്ട് ഒഴുകിപ്പോകുന്ന പാമ്പാറിന്റെ കാഴ്ച വിവരിക്കുന്നതിലും അപ്പുറമാണ്. തമിഴ്നാട് കേരള അതിര്‍ത്തിയിലെ മലനിരകളുടെ കാഴ്ച ഭംഗിയേറിയതാണ്. ഗുഹകളും എഴുത്തളകളും മുനിയറകളും ആന, കാട്ടുപോത്തുകള്‍, മാന്‍, മ്ളാവ് തുടങ്ങി വന്യജീവികളെയും കണ്ട് മടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക