ന്യൂഡൽഹി: വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യ സെമി ഹൈ – സ്പീഡ് ട്രയിൻ ആയ നമോ ഭാരതും എത്തി. ആദ്യ നമോ ഭാരത് ട്രെയിൻ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ഷഹീബാബാദ് മുതൽ ദുഹായ് വരെയുള്ള സർവീസ് ആയിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ, ദുഹായ് മുതൽ മോദി നഗർ വരെയുള്ള നമോ ട്രെയിനിന്റെ ട്രയൽ റൺ നടന്നു.
ദുഹായ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് മുരാദ് നഗർ സ്റ്റേഷനിൽ എത്തിയ ട്രെയിൻ മോദി നഗർ സൗത്തിലേക്കു കൂടി ട്രയൽ റൺ നടത്തുകയായിരുന്നു.
നേരത്തേ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേ ഭാരതായിരുന്നു. 160 കിലോമീറ്റർ ആണ് വന്ദേഭാരതിന്റെ പരമാവധി വേഗത. എന്നാൽ നമോ ഭാരതിന് മണിക്കൂറിൽ 180 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഉത്തര്‍ പ്രദേശിലെ സാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജ്യണല്‍ ട്രെയിന്‍ സര്‍വീസ് ഇടനാഴിയുള്ളത്.
സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തും. ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ്-ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്.
റീജനൽ റാപിഡ് ട്രെയിൻ സർവീസ് ആയ നമോ ഭാരതിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും.
സ്ത്രീകൾ മാത്രമാണ് നമോ ഭാരതിലെ ജീവനക്കാർ എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമാണ് ഇതെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ആധുനികമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. സിസിടിവി കാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, സ്വിച്ച് അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
ഉന്നത നിലവാരമുള്ള സീറ്റുകളും വൈഫൈ സൗകര്യവും ഓരോ സീറ്റിലും ചാർജിങ് പോയിന്റുമെല്ലാം നമോ ഭാരത് ട്രെയിനുലുണ്ട്. 30,000 കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ വിനോദസഞ്ചാരമേഖലയിലും വലിയൊരു കുതിച്ചു ചാട്ടം നടത്താൻ രാജ്യത്തിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക