645 അടി വരെയുള്ള കെട്ടിടങ്ങളുടെ കെട്ടിട നികുതി ഒഴിവാക്കിയ നടപടി മന്ത്രിസഭ യോഗം സാധൂകരിച്ചു. കഴിഞ്ഞവർഷം ഏപ്രിലിലാണ് 645 ചതുരശ്ര അടി വരെയുള്ള വീടുകളെ തദ്ദേശ വകുപ്പ് കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ചില തദ്ദേശസ്ഥാപനങ്ങൾ ഇത് അംഗീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇതോടെയാണ് ഈ പ്രശ്നം മന്ത്രിസഭയിൽ കൊണ്ടുവന്ന് അംഗീകാരം നേടിയത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഇതിന് പ്രാബല്യം ലഭിക്കും. നേരത്തെ സംസ്ഥാനത്ത് 30 ചതുരശ്ര മീറ്റർ വരെയുള്ള ബിപിഎൽ വിഭാഗത്തിൽ പെട്ടവരുടെ കെട്ടിടങ്ങൾക്കായിരുന്നു നികുതി സൗജന്യം അനുവദിച്ചിരുന്നത്.
കെട്ടിടനികുതി കുത്തനെ ഉയർത്തിയപ്പോൾ വ്യാപക പ്രതിഷേധം ഉയർന്നതിന്ടെ ഭാഗമായാണ് 60 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് കഴിഞ്ഞ ഏപ്രിൽ മുതൽ ഇളവ് അനുവദിക്കാൻ തീരുമാനമായത്. 60 ചതുരശ്ര മീറ്റർ വരെയുള്ള ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകളെയാണ് നികുതിയിൽ നിന്ന് ഒഴിവാക്കിയത്.
ലൈഫ്, പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അടക്കം ലഭിക്കുന്ന ഇളവ് ഒരാൾക്ക് ഒരു വീടിന് മാത്രമാണ് ലഭിക്കുക. 650 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകളാണ് ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക