യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഡിജിപി, കേന്ദ്ര ആഭ്യന്തരമന്ത്രി, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് കോൺഗ്രസ് പരാതി നൽകി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂരി മർദ്ദിച്ചു എന്ന് ആരോപിച്ച് ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിൻ ഷെരീഫ് ആണ് പരാതി നൽകിയത്. ഗണ്മാനും സംഘവും കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് കണ്ടില്ലെന്നും തന്റെ സുരക്ഷയൊരുക്കുന്ന ഗൺമാൻ ചാടിവീണയാളെ തള്ളി മാറ്റുന്നത് കണ്ടു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ യൂണിഫോമിലുള്ള പോലീസുകാർ കെഎസ്യുക്കാരെ തടയുന്നതാണ് കണ്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി കൂടെയുള്ള അംഗരക്ഷകർ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവർത്തിക്കുന്നത് എന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാനും സംഘവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് മുഖ്യമന്ത്രിയുടെ വാഹനം തടയുമ്പോഴാണ് പോലീസ് ഇടപെടുന്നതെന്നും കരിങ്കൊടി പ്രതിഷേധത്തെ ആരും എതിർക്കുന്നില്ല എന്നുമാണ് മന്ത്രിമാരുടെ നിലപാട്.
അപകടം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ മാറ്റുമ്പോൾ പിടിവലി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജുവും അപകടമുണ്ടായാലോ എന്ന ആശങ്ക മന്ത്രി കെ രാജനും പ്രകടിപ്പിച്ചു. അതേസമയം മുഖ്യമന്ത്രി അതിരു കടക്കുകയാണ് എന്നും ഇത് തുടർന്നാൽ പിണറായി വിജയന്റെ ഭാഷയിൽ പറയുന്ന ജീവൻ രക്ഷാപ്രവർത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നറിയിപ്പു നൽകി.
മുഖ്യമന്ത്രി പിണറായി വിജയന് സാഡിസ്റ്റ് മനോഭാവം ആണെന്നും പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകൾക്കൊപ്പം ആണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക