തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ ഉപവകഭേദം ജെ എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. അതേസമയം, കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. അതേസമയം, അതിവേഗം പടരുന്ന ജെ എന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍ 1.
സെപ്റ്റംബറില്‍ അമേരിക്കയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറി കടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക