ടെല്‍ അവീവ്: ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. 80 രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് ചൊവ്വാഴ്ച നല്കിയ വിരുന്നിലാണ് ഹെര്‍സോഗ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍
തയ്യാറാണെങ്കില്‍ വെടിനിര്‍ത്തലിന് തയാറാണെന്നാണ് ഇസ്രയേല്‍ അറിയിച്ചത്.
അതേസമയം, ഹമാസുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത പുതുവത്സര ആഘോഷങ്ങള്‍ ഇസ്രയേല്‍ റദ്ദാക്കിയിരുന്നു. ഇതിനു പകരമായി നടത്തിയ പരിപാടിയിലാണ് ഈ പ്രഖ്യാപനം. ”ബന്ദികളെ എത്രയും വേഗം മോചിപ്പിക്കുക എന്ന ലക്ഷ്യത്തിന് നേതൃത്വം നല്‍കിയതിന് അംഗരാജ്യങ്ങളോടും നേതാക്കളോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ മറ്റൊരു മാനുഷിക വെടിനിര്‍ത്തലിനും മാനുഷിക സഹായത്തിനും തയ്യാറാണെന്ന വസ്തുത എനിക്ക് ആവര്‍ത്തിക്കാന്‍ കഴിയും. ഉത്തരവാദിത്തം പൂര്‍ണ്ണമായും സിന്‍വാറിനും ഹമാസിന്റെ നേതൃത്വത്തിനുമാണ്’ -ഹെര്‍സോഗ് പറഞ്ഞു.
നവംബര്‍ അവസാനത്തോടെ ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും വലിയ തോതിലുള്ള ആക്രമണമായിരുന്നു ഗാസയില്‍ നടത്തിയത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്നെല്ലാം ഇസ്രയേല്‍ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക