ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ക്രിസ്മസ് – പുതുവത്സര അവധികള്‍ പ്രമാണിച്ചാണ് തീരുമാനം.
രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയുണ്ടാകില്ല.
അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനമുണ്ട്.
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.
ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കെഎസ്ഇബി ഡാം സേഫ്റ്റി, ജില്ലാ പൊലീസ് അധികാരി എന്നിവരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു.
ക്രിസ്മസ് – പുതുവത്സര വേളയില്‍ ഇടുക്കിയിലെത്തുന്ന സന്ദര്‍ശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രാധാന്യവും പരിഗണിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അണക്കെട്ടിലേക്ക് സന്ദര്‍ശകരെ കടത്തിവിടാനുള്ള പ്രത്യേക അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക