ഗാസ സിറ്റി: ഗാസയില്‍ ജലക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളമില്ലാത്തതും ശുചിമുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവും ആയിരക്കണക്കിന് കുട്ടികളുടെ ജീവന് അപകടത്തിലാക്കുന്നുവെന്ന് യുണിസെഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം മൂന്ന് മാസം പിന്നിടുകയാണ്. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യുണിസെഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്ന പരിമിതമായ സഹായ വിതരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ നാശവും കുട്ടികളില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നതായും യുണിസെഫ് പറയുന്നു. ഒരു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് പ്രതിദിനം ചുരുങ്ങിയത് മൂന്ന് ലിറ്ററെങ്കിലും ശുദ്ധജലം ആവശ്യമാണ്. ഇത് ഗാസയിലെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ആവശ്യമായ അളവില്‍ ശുദ്ധജലം ലഭ്യമാവുക എന്നത് ജീവിതത്തിന്റെ അടിസ്ഥാനമാണ് എന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന് റസ്സല്‍ വ്യക്തമാക്കുന്നു.
ജല ദൗര്‍ലഭ്യം കുട്ടികളെയും അവരുടെ കുടുംബത്തെയും മലിനമായ ജലം ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നു. ശുദ്ധമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം ജലജന്യ രോഗങ്ങള്‍, നിര്‍ജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് വഴിവയ്ക്കും. ഭാവിയില്‍ കുട്ടികളെ രോഗബാധിതരാക്കുന്നതിലേക്കും മരണത്തിലേക്കും നയിക്കും. ഇതിലൂടെ വലിയ ദുരന്തമായിരിക്കും ഗാസയെ കാത്തിരിക്കുന്നതെന്നും യുഎന്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക